Sunday, February 4, 2018

ഒരു മരണത്തിന്റെ ജ്ഞാനപത്രം

നിമിഷങ്ങൾ കാൽപെരുമാറ്റത്തിന്റെ പതറിയ ശബ്ദങ്ങൾ മാത്രമായ  ഇരുണ്ട ഇടനാഴികക്കപ്പുറത്തു വെളിച്ചം ആരെയോ കാത്തുനിൽക്കുന്നതുപോലെ എന്നും കടന്നു വരാൻ മടിക്കും.  വെളിച്ചം മാത്രമല്ല, ആരും ഇതിലൂടെ കടന്നു വരാറില്ല. തൂക്കി കൊല്ലാൻ വിധിച്ചവർ മാത്രം നടക്കുന്ന ഇടനാഴി   എത്തി നിൽക്കുന്നത് ഈ സെല്ലിന്റെ മുൻപിലാണ്.
അതിൽ ഒറ്റയ്ക്ക് ഞാനും .
മാസത്തിൽ ഒരിക്കൽ മാത്രം വരുന്ന ഡോക്ടർ എന്ന പ്രതിഭാസം മാത്രമാണ്  ഒരു ജീവന്റെ തുടിപ്പ് അതിനുള്ളിലേക്ക് കൊണ്ടുവരുന്നത്. തൂക്കി കൊല്ലും വരെ ഞാൻ ജീവനോടെ ഇരിക്കേണ്ടത് നിയമത്തിന്റെ ആവശ്യമാണ്. കാണാൻ അത്രയൊന്നും ഭംഗിയില്ലാത്ത മധ്യവയസ്സുള്ള ഡോക്ടർക്ക്, കൊലപാതകിയായ കാണാൻ വളരെഭംഗിയുണ്ടെന്നെല്ലാവരും പറയുന്ന ചെറുപ്പക്കാരനായ ക്രിമിനലിനോട് ആദ്യമൊക്കെ വെറുപ്പായിരുന്നു. ശരീരം മുഴുവനും മറച്ച,വെറുപ്പോടെ മാത്രം ശരീരം ചെക്ക് അപ്പ്  ചെയ്തു കടന്നു പോവുമായിരുന്നു.  ഒടുവിലൊരു ദിവസം കൂടെ പഠിച്ച റഷീദ് പോലീസ് കാവലായി വന്നപ്പോളാണ് കാര്യങ്ങൾ മാറി മറഞ്ഞത്.
ഡോക്ടറെയും കൂട്ടി അത്തവണ വന്നതവനായിരുന്നു. പരിശോധനക്കായി മുറി വിട്ടു പോകുന്നതിനു മുൻപേ അവൻ ഡോക്ടറോടായി പറഞ്ഞു.
"ഡോക്ടറെ ഇവനെൻറെ  കൂട്ടുകാരനാ. ഇവനൊന്നും ചെയ്യാതെയാണ് ഈ ശിക്ഷ അനുഭവിക്കുന്നത് ..."
ഡോക്ടർ അത്ഭുതത്തോടെ എന്നേ നോക്കി പിന്നെ തിരിഞ്ഞു റഷീദിനെയും
"പിന്നേ?"
ഡോക്ടറുടെ ചോദ്യം മുഴുമിപ്പിക്കും മുൻപേ റഷീദ് ഡോക്ടറോടായി വേദനയോടെ മെല്ലേ പറഞ്ഞു
"അതൊരു വലിയ കഥ , ഡോക്ടർ അവനെ ചെക്ക് ചെയ്തു വരൂ ..ഞാൻ പറയാം .."
ഡോക്ടറോട് അവൻ കഥകൾ പറഞ്ഞിരിക്കാം. പിന്നീടെന്നും ഡോക്ടർ വന്നത് സാരിയുടുത്തായിരുന്നു. ചുണ്ടുകളിൽ ഒരു ചെറിയ ചിരിയുമുണ്ടായിരുന്നു. കൈകൾക്കു എന്നുമില്ലാത്ത മാർദ്ദവവും.
മാസങ്ങൾ പിന്നെയും കടന്നു പോയി. ഒരു ദിവസം പതിവില്ലാതെ ഡോക്ടർ ചോദിച്ചു
"ഒറ്റക്കിവിടെയെന്തുചെയ്യും ?"
സംസാരിച്ചിട്ട് നാളുകളായതിനാൽ പതറിയ വാക്കുകൾക്കിടയിൽ മാറ്റുരച്ചു നോക്കാനോ മറച്ചുവെക്കാനോ ഒന്നുമില്ലാത്ത ഒരുതരം നിഷ്ക്രിയതയോടെ മെല്ലേ പറഞ്ഞു
"ഡോക്ടറെ ഓർത്തിരിക്കും ...പിന്നേ കാത്തിരിക്കും.."
ഒരു ഞെട്ടലോടെ ഡോക്ടരെന്നേ നോക്കി. ആ കണ്ണുകളിൽ രണ്ടു തുള്ളി കണ്ണീരുണ്ടായിരുന്നു. അന്ന് പതിവില്ലാതെ അവർകുറെയേറെ നേരം പ്രെസ്ക്രിപ്ഷൻ നോട്ടിൽ ഡൂഡിലുകൾ വരച്ചുകൊണ്ടെന്തോ ഓർത്തിരുന്നു. അവസാനം എഴുന്നേറ്റു പോകുമ്പോൾ ആദ്യമായി അവരെന്നോട്  പോട്ടെ എന്ന് പറഞ്ഞു.
അവർക്കു പിന്നിൽ അതിനുമെത്രയോ ഉച്ചത്തിൽ ഇരുമ്പഴികളുമടഞ്ഞു.
പിന്നീടവർ വന്നപ്പോഴൊക്കെയും, അവർ ഭംഗിയായി ഡ്രസ്സ് ചെയ്യുവാൻ തുടങ്ങിയിരുന്നു. അവരുടെ കണ്ണുകളിൽ ഞാനെന്നോ മറന്നുപോയ ഒരാകാംഷയുടെ തിണർപ്പുകൾ കണ്ടു. പതിവായി ഉച്ചക്ക് മാത്രമെത്തിയിരുന്ന ഡോക്ടർ  പുലരുമ്പോൾ തന്നേ എത്തുവാൻ തുടങ്ങി. മെല്ലേ മെല്ലേ പറഞ്ഞറിയിക്കാനാകാത്ത ഒരു പ്രണയത്തിന്റെ ഒരിളം കാറ്റായി അവർ എന്റെ ജീവിതത്തിലേക്ക് മാസത്തിൽ രണ്ടു തവണ എത്തിത്തുടങ്ങി.

അങ്ങിനെ ഒരു ദിവസം അവർ പതിവിലും നേരെത്തെ മുറിയിലേക്ക് കടന്നു വന്നു. കുറെ നേരം എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കികൊണ്ട് പതിഞ്ഞ സ്വരത്തി അവർ ചോദിച്ചു "ആരെയും കൊല്ലാതെയല്ലേ തൂക്കുമരത്തിൽ കയറാൻ പോകുന്നത്, എന്നാൽ പിന്നേ എന്നെ ഒന്ന് കൊന്നിട്ട് കയറിക്കൂടെ ?"
അതൊരു ചോദ്യത്തെക്കാൾ യാചനയായിരുന്നു.

പെട്ടന്ന് എന്നും കയറാൻ മടിച്ചിരുന്ന വെളിച്ചം ഇട നാഴിയിലൂടെ കുതിച്ചെത്തി. ഇരുളും വികാരങ്ങളും കെട്ടിമറഞ്ഞ ഞങ്ങൾക്കിടയിൽ ഒരു കൊടുങ്കാറ്റിന്റെ ശക്തിയോടെ ആഞ്ഞടിച്ചു. ഇരുമ്പഴികൾക്കിടയിലൂടെ കന്മതിലുകളിടിഞ്ഞു വീണു. ചുവരിലെ എനിക്ക് മുൻപേ തൂക്കിലേറിയവന്റെ ദൈവ വചനങ്ങൾ  മണ്ണിൽ തകർന്നു വീണു.

ജീവിതം സ്വന്തം കൊലപാതകിയെ തിരഞ്ഞുള്ളൊരു  യാചന മാത്രമാണെന്ന തിരിച്ചറിവിൽ വെളിച്ചം ദൈവമായി

റഷീദ്  സമയമായെന്നോർമിപ്പിക്കാനായി ഡോക്ടറെ തൊട്ടു വിളിച്ചു
ഡോക്ടറും ഞാനുമൊന്നും ഒരിക്കലും ജനിച്ചിരുന്നില്ലെന്നും  ജീവിച്ചിട്ടില്ലെന്നും  റഷീദിനോ അവൻ പാലിക്കുന്ന നിയമത്തിനോ ഒരിക്കലും അറിയില്ലായിരുന്നു

No comments:

Post a Comment

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും പറയാൻ കഴിയാതെപോയ പറയാതിരിക്കേണ്ടി  വന്ന പാതിയിൽ മുറിഞ്ഞുപോയ ഒരു കഴിവുകേടിന്റെ ഒരു ബന്ധത്തിന്റെ ദുഖം മറഞ്ഞിരി...