Sunday, February 4, 2018

പക്ഷെ നിശബ്ദത...

ഇന്നലകള്‍ നിറം  ചോര്‍ത്തിയ    മനസ്സിന്റെ കോണില്‍ വഴി തെറ്റി വന്നോരെക  ആശ്വാസം മരിക്കാന്‍ ഭയക്കുന്ന മനുഷ്യനില്‍ ജനിക്കുന്ന മരിക്കാത്ത ദൈവങ്ങളായിരുന്നു !

എന്തോ ഇന്ന് ദൈവങ്ങളെ കാണാനില്ല.

പുറത്തെ പായലിന്റെ പച്ചയില്‍ ഗൌരവം നേടിയ പഴകിയ ഇരുമ്പു ഗേറ്റില്‍ മുഖം ചായ്ച്ചു കാത്തുനിന്നിരുന്ന  കുരുവികള്‍ക്കും ഒരുപക്ഷെ മടുത്തിരിക്കുന്നു. അവയെയും കുറെ നേരമായി കാണാനില്ല .

പെയ്തോഴുകിപോകാത്ത ഒരുമഴക്കാറുപോലെ നീണ്ടൊരു നിശബ്ധത അവിടെങ്ങും പടര്‍ന്നു പന്തലിച്ചിട്ടേറെ നേരമായിട്ടുണ്ടാകും. മുകളിലെവിടെയോ വിചാകിരി പൊട്ടിയ  ഒരു ജനല്‍ ഇടയ്ക്കിടക്ക്  ഞരക്കം കൊണ്ടതല്ലാതെ ജീവന്റെ  എല്ലാ അനക്കങ്ങളും അവസാനിച്ചിരിക്കുന്നു.

എന്തോ ഇന്ന് ദൈവങ്ങള്‍ വരാത്ത ദിവസമാണെന്ന് തോന്നുന്നു .

എനിക്കു ഭയമാകുന്നു...

 മുറിവുകള്‍ക്കിടയിലെ തിണര്‍പാടുകള്‍ കാണാത്ത കണ്ണുകള്‍ പോലെ മതിഭ്രമങ്ങല്‍ക്കിടയില്‍ ഒറ്റപെടലിന്റെ വിഹ്വലതകള്‍ ദൈവങ്ങളായെത്തിയത്  മനസ്സ് കണാതെ പോയതാകുമോ ?
ഒന്നും തിരിച്ചറിയാന്‍ വയ്യ...

ഈ വെളിച്ചത്തിന്  പകലിന്റെ ഭയനകതയാണ്.  കാഴ്ചകളൊന്നോന്നായി  കാട്ടി കണ്ണിനെ മയക്കുന്ന  ഭയാനകത ... കാണുന്നതാരെന്നും കാണുന്നതെന്തെന്നും തിരിച്ചറിയാന്‍ വയ്യാത്ത ഭയാനകത...

പാതി മേയ്യായ മരണം ദൈവങ്ങള്‍ക്കായി പകുത്തുവച്ച അപ്പകഷ്ണങ്ങള്‍ ഇനി ഏറെ നേരം നില്‍ക്കുമെന്ന് തോന്നുന്നില്ല. പാതകള്‍ വെട്ടി ഉറുമ്പുകള്‍ വരേണ്ട സമയമായി.

അല്ലെങ്കില്‍ ഒരുകണക്കിനു ഉറുമ്പുകളെങ്കിലും വന്നാല്‍ മതിയായിരുന്നു.
ഈ മടുപ്പിക്കുന്ന നിശബ്ധത ... വയ്യ...
മുന്‍പും പലപ്പോഴും ഉറുമ്പുകള്‍ക്ക് കൂട്ടിരുന്നിട്ടുണ്ട്. കൈയ്യെന്നോ കാലെന്നോ തിരിച്ചറിയാന്‍ വയ്യാത്ത അവയുടെ ശരിര ഭാഗങ്ങള്‍ ആകാശത്തങ്ങുമിങ്ങുമെറിഞ്ഞു  എന്നെ ഭയപെടുത്താന്‍ നോക്കുന്ന അവയെ നോക്കി പതുങ്ങി ഇരിക്കാന്‍ എനിക്കിഷ്ടമാണ്. പാവം ഒന്നുമില്ലെങ്കിലും അവയെനിക്കു കൂട്ടു തരുന്നുണ്ടല്ലോ...
 പെട്ടന്നാണു നിശബ്ദത ഭേദിച്ച് ദൈവങ്ങള്‍ വന്നത് .
എല്ലാം പെട്ടന്നായിരുന്നു
 കൈലെന്നത്തെയും പോലെ മദ്യകുപ്പികളുണ്ടായിരുന്നു.
കാലിലെ ചിലങ്കകലഴിച്ചുവെച്ചു കയ്യിലെ പടവാളുകള്‍ ചുവരില്‍ ചാരിവെച്ച് ദൈവങ്ങള്‍ ഒന്നുമുരിയാടാതെ മേശക്കു ചുറ്റും വട്ടമിട്ടിരുന്നു.
അവോരോരിതിഹസത്തിനു തുടക്കമിട്ടു .
നിന്നെ അറിയാത്ത എന്നില്‍നിന്നു തുടങ്ങി എന്നെ അറിയാത്ത നിന്നിലേക്ക്‌ നീളുന്ന മനുഷ്യ വംശത്തിന്റെ ഇതിഹാസം.

ഭയം മാറിയ ഞാന്‍  മാറിനിന്നു.കൂടെ മരണവും.

അല്ലെങ്കിലും മനുഷ്യരല്ലല്ലോ മനുഷ്യത്വമല്ലേ ഇതിഹാസങ്ങളുണ്ടാക്കുന്നത്...

അകത്തു മത്തു കേട്ട ദൈവങ്ങളിരിക്കുന്ന വീടിന്നു ചുറ്റും പുറത്തു ദൈവങ്ങളെ കാത്തുനിന്ന കുരുവികള്‍ വീണ്ടും
തിരിച്ചെത്തി.
നിഴല്‍ വിങ്ങിയ പകല്‍ സന്ധ്യക്കായി വഴിയോതുങ്ങി
കാറ്റ് തണുപ്പേറ്റു ചൂളം വിളിച്ചു
 പക്ഷെ നിശബ്ദത...

No comments:

Post a Comment

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും പറയാൻ കഴിയാതെപോയ പറയാതിരിക്കേണ്ടി  വന്ന പാതിയിൽ മുറിഞ്ഞുപോയ ഒരു കഴിവുകേടിന്റെ ഒരു ബന്ധത്തിന്റെ ദുഖം മറഞ്ഞിരി...